തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പൂർണപിന്തുണ നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തെങ്ങുകളിൽ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞുവെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഒരു വനിതാ അംഗം തുടക്കമിട്ടു. സി.പി.എം നിയമസഭാ കക്ഷി വിപ്പും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയാണ് പ്രമേയം അവതരിപ്പിച്ച് ചർച്ചക്ക് തുടക്കമിട്ടത്. നന്ദിപ്രമേയ ചർച്ച മൂന്നുദിവസം തുടരും. നിയമസഭയിൽ നന്ദിപ്രമേയം ശൈലജ അവതരിപ്പിക്കുന്നതോടെ ഇതിന് വനിതയെ നിയോഗിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടി കൂടിയായി സി.പി.എം മാറി.
You must be logged in to post a comment Login