തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽ നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻറെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നും ചട്ടം 118 അനുസരിച്ചുള്ള പ്രമേയത്തിൽ പറയുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിൻറെ അടിസ്ഥാന കർത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക തലത്തിൽ നിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിൻറെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാൻ അമിതാധികാരം നൽകുന്ന വ്യവസ്ഥ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളോട് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഓരോരുത്തരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
You must be logged in to post a comment Login