മുംബൈ: പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനിക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുൻ മോഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാക്കി ഉൾപ്പെടെ ബോളിവുഡിലെ അറിയപ്പെടുന്ന ഒൻപത് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബോളിവുഡ് ഫോട്ടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, നിർമ്മാണ കമ്പനിയായ ടീ സീരിസിലെ കിഷൻ കുമാർ, ക്വാൻ ടാലന്റ് മാനേജ്‌മെന്റ് കമ്പനി സഹ ഉടമ അനിർബൻ ദാസ്, നിഖിൽ കാമത്, ഷീൽ ഗുപ്ത, അജിത് ഥാക്കുർ, ഗുരുജ്യോത് സിംഗ്, വിഷ്ണു വർധൻ ഇന്ദുരി എന്നിവരാണ് എഫ്ഐആറിൽ ഉൾപ്പെട്ട മറ്റുള്ളവർ. ബോളിവുഡ് താരം ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇവർ തയ്യാറായിട്ടില്ല. പരാതിയിൽ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
2015 മുതൽ പലവിധത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയിൽ വച്ചാണ് ജാക്കി ഭഗ്‌നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ചാണ് നിഖിൽ കാമത്ത് ഉപദ്രവിച്ചത്. ഫോട്ടോഗ്രാഫറായ കോൾസ്റ്റൺ ജൂലിയൻ, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ‘കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടൻ തന്നെ ചോദ്യം ചെയ്യും. നിലവിൽ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്’ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
You must be logged in to post a comment Login