തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം.
തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച്ച
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ. ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.
ഇന്ന് കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക്-കിഴക്ക് അറബിക്കടൽ, അതിനോട് ചേർന്നുള്ള കേരള തീരത്തും കന്യാകുമാരി പ്രദേശങ്ങളിലും, ലക്ഷദ്വീപ്-മാലി ദ്വീപ് പ്രദേശങ്ങളിലും, തെക്കൻ ശ്രീലങ്കൻ തീരത്തും സമാനമായ കാലവസ്ഥയായിരിക്കും. ശനിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബികടലിൽ ശക്തമായ കാറ്റുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
You must be logged in to post a comment Login