ശ്രീനഗർ: പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിൽ ബിജെപി കൗൺസിലർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ദക്ഷിണ കശ്മീരിലെ ബിജെപി നേതാവ് രാഗേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യു ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള ട്രാൽ മുൻസിപ്പൽ കമ്മിറ്റി അംഗമാണ് രാഗേഷ്.
മൂന്ന് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ട് സെക്യൂരിറ്റി ഓഫീസർമാരുടെ സുരക്ഷ അദ്ദേഹത്തിന് ഒരുക്കിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കാതെയാണ് രാഗേഷ് ട്രാലിലേക്ക് യാത്ര ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അഗമിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം ഒരാഴ്ച മുമ്പ് മരിച്ച ബന്ധുവിന്റെ വീട് സന്ദർശിക്കാനായാണ് രാഗേഷ് പോയതെന്ന് ബിജെപി വക്താവ് മൻസൂർ ഭട്ട് പറഞ്ഞു. ആക്രമണത്തെ അപലപിച്ച ബിജെപി, ഭീകരവാദികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ടു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മഫ്തി അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖർ രാഗേഷിന്റെ മരണത്തിൽ അനുശോചിച്ചു.
You must be logged in to post a comment Login