കൽപ്പറ്റ: വനത്തിൽ മൂർഖൻ്റെ കടിയേറ്റ ആദിവാസി ബാലന് രക്ഷയായത് ഒരു സംഘം ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടൽ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ പുൽപ്പള്ളി മരക്കടവ് കോളനിയിലെ പതിമൂന്നുകാരനാണ് ഡോക്ടർമാരുടെ നിർണായക ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്. അപകടനില തരണം ചെയ്ത കുട്ടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാമ്പുകടിയേറ്റ കുട്ടി ഏകദേശം നാൽപത്തിയഞ്ച് മിനിറ്റിനുള്ളിൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപവാസികൾ പത്ത് കിലോമീറ്റർ അകലെയുള്ള പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 1.15 ഓടെ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില വഷളാണെന്നു തിരിച്ചറിഞ്ഞ് ഡോക്ടർമാർ ഇൻട്യുബേഷൻ (വായിലൂടെ ട്യൂബിട്ട് ഓക്‌സിജൻ നൽകൽ) ആരംഭിച്ചു.
അസിസ്റ്റന്റ് സർജൻ ഡോ. അതുൽ, അനസ്‌തെറ്റിസ്റ്റ് ഡോ. ഫാത്തിമ തസ്‌നീം, ഡോ. ലിജി വർഗീസ് എന്നിവരാണ് ആരോഗ്യനില വിശകലനം ചെയ്ത് ഇൻട്യുബേഷൻ നടത്തിയത്. ഈ സമയം രക്തത്തിലെ ഓക്‌സിജന്റെ അളവ് 76 ആയി കുറഞ്ഞിരുന്നു. ഒന്നരയോടെ ഇൻട്യുബേഷൻ തുടർന്നുകൊണ്ടുതന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ കുട്ടിയുടെ രക്തസമ്മർദ്ദം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ അവസരോചിതമായി ഇടപെട്ട് സാധാരണ നിലയിലെത്തിച്ചു.
കലക്ടറേറ്റിലെ ഡിപിഎംഎസ്എസ്.യു. കൺട്രോൾ സെല്ലിൽ നിന്ന് ഈ സമയമൊക്കെ ഡോ. നിത വിജയൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സുൽത്താൻ ബത്തേരി ടിഡിഒസി ഇസ്മായിലും സജീവമായി ഇടപെട്ടു. നേരത്തേ അറിയിച്ചതു പ്രകാരം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോ. കർണൻ, ഡോ. സുരാജ്, ഡോ. ജസീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി കാത്തിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ ഉടൻതന്നെ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റി ശേഷം ആന്റിവെനം നൽകി ആറു മണിക്കൂർ നിരീക്ഷണത്തിലാക്കി. ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടതിനെ തുടർന്ന് ഐസിയു ആംബുലൻസിൽ വെന്റിലേറ്റർ സഹായത്തോടുകൂടി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഡോ. ദാമോദരൻ, ഡോ. അന്ന, ഡോ. വാസിഫ്, ഡോ. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഡി.എം.ഒ. ഡോ. ആർ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കുട്ടിയുടെ ആരോഗ്യാവസ്ഥ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
You must be logged in to post a comment Login