ന്യൂ ഡെൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം സുമിത് മാലിക്കിൽ നിന്നും വൻ തുക പിഴ ഈടാക്കാൻ റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം. സുമിതിൽ നിന്നും 16 ലക്ഷം രൂപ പിഴ ഈടാക്കാനാണ് അസോസിയേഷൻ തീരുമാനം. അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റുകളിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ ആ താരം അംഗമായിരിക്കുന്ന അസോസിയേഷൻ 16 ലക്ഷം രൂപ അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷന് പിഴയായി നൽകണമെന്നാണ് നിയമം. ഈ തുക സുമിത് മാലിക്കിന്റെ പക്കൽ നിന്നും ഈടാക്കാനാണ് റെസ്ലിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം.
പിഴ ഒടുക്കാത്ത പക്ഷം സുമിതിനെ ആജീവനാന്തക്കാലത്തേക്ക് മത്സരിക്കുന്നതിൽ നിന്നും വിലക്കാനും അസോസിയേഷന് പദ്ധതിയുണ്ട്. കൂടാതെ ഒളിയമ്പിക്സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കുമായി റെസ്ലിംഗ് ഫെഡറേഷൻ സുമിതിന് നൽകിയ 5 ലക്ഷം രൂപ അസോസിയേഷൻ താരത്തിന്റെ പക്കൽ നിന്നും മടക്കി വാങ്ങാനും സാധ്യതയേറെയാണ്.
ജൂൺ10ന് സുമിതിന്റെ ബി സാംപിൾ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. അതും പോസിറ്റീവ് ആയാൽ മാത്രമേ സുമിതിനെതിരെ നടപടികൾ ഉണ്ടാവുകയുള്ളു. പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായി സുമിത് നിരോധിത മരുന്ന് കഴിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് അസോസിയേഷൻ അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യം കോടതിയിൽ തെളിയിക്കുവാൻ സാധിച്ചാൽ ഒരുപക്ഷേ താരത്തിന് വിലക്കിൽ നിന്നും പിഴയിൽ നിന്നുമെല്ലാം രക്ഷപ്പെടുവാൻ സാധിച്ചെന്നിരിക്കും. എങ്കിലും അന്തിമ വിധി വരാൻ കാലതാമസം എടുക്കും എന്നതിനാൽ തന്നെ സുമിതിന് ഇത്തവണത്തെ ഒളിമ്ബിക്സ് നഷ്ടമാകാൻ സാധ്യത ഏറെയാണ്.
2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ സുമിത് 125 കിലോഗ്രാം വിഭാഗത്തിലാണ് ഒളിയമ്പിക് യോഗ്യത നേടിയത്. അടുത്ത മാസം 23ന് ബൾഗേറിയയിൽ വച്ചാണ് ഒളിയമ്പിക് മത്സരങ്ങൾ നടക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയ സുമിത് കഴിഞ്ഞ മാസം സോഫിയയിൽ വച്ച് നടന്ന യോഗ്യതാ മത്സരങ്ങളിൽ വച്ചാണ് ഒളിമ്ബിക്ക് യോഗ്യത നേടുന്നത്. അതിനു മുമ്പ് രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത സുമിത് കാൽമുട്ടിലെ പരിക്ക് പൂർണ്ണമായും ഭേദമാകുന്നതിനു വേണ്ടി പോളണ്ടിൽ നടക്കുന്ന പരിശീലന ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു.
You must be logged in to post a comment Login