ന്യൂഡെൽഹി: ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ. രാജ്യത്ത് ഐടി നിയമം ഉടൻ പ്രാവർത്തികമാക്കണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ കമ്പനി നിയമിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതടക്കം ഐടി നിയമത്തിലെ വകുപ്പുകൾ എടുത്തുകാട്ടിയാണ് ട്വിറ്ററിന് ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് അവസാന നോട്ടീസ് ആണെന്നും മുൻ നോട്ടീസുകൾക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
‘കാര്യങ്ങൾ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച് രാജ്യത്തെ നിയമങ്ങൾ ട്വിറ്റർ അനുസരിക്കേണ്ടതുണ്ട്. നിയമനിർമാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റർ. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാൻ ട്വിറ്ററിന് കഴിയില്ല’. -ഇലക്‌ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
നൂറ്റാണ്ടുകൾക്കുമുൻപേ ഇന്ത്യയ്ക്ക് മഹത്തായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പാരമ്പര്യമുണ്ട്. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ വിദേശ സ്ഥാപനം മാത്രമായ ട്വിറ്ററിനെപ്പോലുള്ളവയ്ക്ക് പ്രത്യേക അവകാശമില്ല. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെയും അവയുടെ കരുത്തുള്ള സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
You must be logged in to post a comment Login