ന്യൂഡെൽഹി: തൊഴിൽ സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡെൽഹിയിലെ ജി ബി പന്ത് ആശുപത്രി. പുതിയ ഉത്തരവ് സംബന്ധിച്ച പ്രതിഷേധം ശക്തമായതിന് പിന്നാലെ തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറത്തിറക്കിയതെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി.
സംഭവത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് ഡൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ഡൽഹി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. സർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.
ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് അഡ്മിനാണ് ഈ വിചിത്ര സർക്കുലർ ഇറക്കിയത്. മറ്റ് ജീവനക്കാർക്കും രോഗികൾക്കും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്റെ വാദം നഴ്സുമാർ തള്ളിയിരുന്നു. വിഷയത്തിൽ ഓൺലൈൻ മുഖേന ചേർന്ന നഴ്സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ശ്കതമാക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സർക്കുലർ പിൻവലിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്.
You must be logged in to post a comment Login