ന്യൂ ഡെൽഹി: ഡെൽഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന് സർക്കുലർ. നഴ്സിംഗ് അഡ്മിനാണ് വിചിത്രമായ സർക്കുലർ ഇറക്കിയത്. മറ്റ് ജീവനക്കാർക്കും രോഗികൾക്കും കേരളത്തിൽ നിന്നുള്ള നഴ്സുമാർ പരസ്പരം മലയാളത്തിൽ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സർക്കുലറിനെതിരെ ഡെൽഹിയിലെ വിവിധ ആശുപത്രികളിൽ ഉള്ള മലയാളി നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
ആശുപത്രിയുടെ തീരുമാനത്തിനെതിരെ ശശി തരൂർ എംപി രംഗത്തുവന്നു. മലയാള ഭാഷ വിലക്കിയ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു- “ജനാധിപത്യ ഇന്ത്യയിൽ ഒരു സർക്കാർ സ്ഥാപനത്തിൽ നഴ്‌സുമാരോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കരുതെന്ന് പറഞ്ഞാൽ മനസ്സിലാക്കാനാവില്ല. മനസ്സിനെ വല്ലാതെ അലട്ടുന്നു. ഇത് അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണ്. ഇത് കാലഹരണപ്പെട്ട ശാസനയാണ്”.
സർക്കുലർ അത്ഭുതപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ തുടങ്ങി.
You must be logged in to post a comment Login