തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് മർദനമെന്നു പരാതി. വലിയ കേബിൾ കൊണ്ട് അടിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ ശരീരത്തിൽ അടി കൊണ്ട പാടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.
കാട്ടാക്കടയിലെ യോഗീശ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവം. തുറസ്സായ സ്ഥലത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും മർദ്ദിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു. നാലു വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. ലഹരി ഉപയോഗിച്ചെന്നും അശ്ലീല ദൃശ്യങ്ങൾ കാണുകയാണെന്നും പറഞ്ഞായിരുന്നു പൊലീസിന്റെ മർദ്ദനമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പൊലീസിനെ കണ്ട് ഓടിയ വിദ്യാർത്ഥികളെ ഓടിച്ചിട്ട് പിടിച്ച് മർദ്ദിക്കുകയായിരുന്നു. ജീപ്പിൽ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മർദ്ദിച്ചതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
You must be logged in to post a comment Login