വാഷിങ്ടൺ: ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവൺമെൻറിന് കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു .
കാലിഫോർണിയയിലെ ലോറൻസ് ലിവ്മോർ നാഷണൽ ലബോറട്ടറിയാണ് കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന് പിന്നിൽ. മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം നടത്തിയത്. കൊറോണ വൈറസിൻറെ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോർട്ട് തയാറാക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലബോറട്ടറി ഈ വാർത്ത നിഷേധിച്ചു.
കൊറോണ വൈറസിൻറെ ഉദ്ഭവത്തെ കുറിച്ച് രണ്ട് സാധ്യതകളാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട് വെക്കുന്നത്. വൈറസ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാകാമെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു . മറ്റൊരു സാധ്യത മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകർന്നതാകാം എന്നതാണ്.
You must be logged in to post a comment Login