ന്യൂഡെൽഹി: ഒടുവിൽ തീരുമാനം, കെ സുധാകരൻ തന്നെ പുതിയ കെപിസിസി പ്രസിഡൻ്റ്. രാഹുൽ ഗാന്ധി കെ സുധാകരനെ ഫോണിൽ വിളിച്ചാണ് നിയമനം അറിയിച്ചത്. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂവെന്ന് പാർട്ടിയിലൊരു വിഭാഗം സമ്മർദമുയർത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഗ്രൂപ്പ് സമവാക്യങ്ങൾ അത്ര ഹിതകരമല്ലാത്തതിനാൽ ഇത്ര നീണ്ടുപോയെന്ന് മാത്രം. കെഎസ് ബ്രിഗേഡ് എന്ന പേരിൽ ഇത്ര സജീവമായ സമൂഹമാധ്യമക്കൂട്ടായ്മകൾ കേരളത്തിൽ മറ്റൊരു കോൺഗ്രസ് നേതാവിൻറെ പേരിലുമുണ്ടാകില്ല.
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്ന് ഏകപക്ഷീയമായി കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോഴത്തെ തീരുമാനം ഏത് സമവായത്തിൻറെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമല്ല. എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല.
സിപിഎമ്മിൻറെ ഉറച്ച കോട്ടയായ കണ്ണൂരിൽ പാർട്ടിക്കെതിരെ നേർക്കുനേർ പോരാടിയാണ് കെ സുധാകരൻറെ രാഷ്ട്രീയ വളർച്ച. കെഎസ് എന്ന രണ്ടക്ഷരം പ്രവർത്തകരിൽ ആവേശവും ആത്മബലവും നിറയ്ക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല.
കെ എസ് യു താലൂക്ക് പ്രസിഡൻറായി തുടക്കം, ഇടയ്ക്ക് സംഘടനാ കോൺഗ്രസിലേക്കും ജനതാ പാർട്ടിയിലേക്കും വഴി മാറിയെങ്കിലും കോൺഗ്രസിലേക്ക് തിരിച്ചെത്തി. കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്കായി വളർന്നു. നിയമസഭയിലേക്ക് 1996 മുതൽ 2006 വരെ തുടർച്ചയായി മൂന്നു വിജയങ്ങൾ. 1980ലും 82 ലും 91 ലും എടക്കാട് മണ്ഡലത്തിൽ പരാജയം രുചിച്ചെങ്കിലും പിന്നീട് 2001 ലെ ആൻറണി മന്ത്രിസഭയിൽ വനം–കായിക വകുപ്പുകളുടെ ചുമതലക്കാരനായി. 2009 ൽ ലോക്സഭയിലേക്കുള്ള കന്നിയങ്കത്തിൽ കണ്ണൂർ മണ്ഡലം ഇടതുപക്ഷത്ത് നിന്ന് പിടിച്ചെടുത്തു. 2014 ൽ ലോക്സഭയിലേക്കും 2016 ൽ നിയമസഭയിലേക്കും മൽസരിച്ച് തോൽവി അറിഞ്ഞെങ്കിലും 2019ൽ വീണ്ടും കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചുകയറി. തിരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശം വിവാദമായെങ്കിലും വിട്ടുകൊടുക്കാൻ സുധാകരൻ തയ്യാറായില്ല.
You must be logged in to post a comment Login