ഹൈദരാബാദ്: രാജ്യത്തെ വാക്‌സീൻ നിർമ്മാണത്തിന് സുരക്ഷ വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ. കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സീൻ നിർമ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാമ്പസിന് ഇനിമുതൽ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി.ഐ.എസ്.എഫ്) സുരക്ഷ നൽകും. ഒരു മാസം മുൻപ് പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ചൂണ്ടിക്കാട്ടി ഭാരത് ബയോടെക് സി.ഐ.എസ്.എഫിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് സുരക്ഷ തങ്ങൾ ഏറ്റെടുത്തെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു.
ജൂൺ 14 മുതലായിരിക്കും സേന ക്യാമ്പസിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുകയെന്ന് സി.ഐ.എസ്.എഫ് ഡി.ഐ.ജി അനിൽ പാണ്ഡെ അറിയിച്ചു. നിലവിൽ കൊവാക്‌സീനും സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡുമാണ് പ്രധാനമായും കൊറോണ പ്രതിരോധ കുത്തിവയ്പ്പിൽ നൽകുന്നത്. ഇതിന് പുറമെ അടിയന്തര ഘട്ടത്തിൽ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തിനകത്തും പുറത്തുമുളള നിരവധി ശക്തികളുടെ ഭീഷണിയുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്യാമ്പസിൽ സി.ഐ.എസ്.എഫിനെ നിയോഗിച്ചുകൊളളാൻ അനുമതി നൽകി. തുടർന്നാണ് സേന സുരക്ഷ ഏറ്റെടുത്തത്. ചിലവ് കമ്പനി വഹിക്കും. 64 അംഗ സി.ഐ.എസ്.എഫ് ടീമാണ് ഹൈദരാബാദിലെത്തുക. നഗരത്തിലെ ഷമീർപേട്ടിൽ ജീനോം വാലിയിലാണ് ഭാരത് ബയോടെകിന്റെ ക്യാമ്പസ്. നിലവിൽ പത്തോളം വ്യവസായ സ്ഥാപനങ്ങൾക്കാണ് സി.ഐ.എസ്.എഫ് സുരക്ഷ നൽകുന്നത്. ഇൻഫോസിസിന്റെ പൂനെ, മൈസൂരു ക്യാമ്പസുകൾ, നവി മുംബൈയിലെ റിലയൻസ് ഐ.ടി പാർക്ക്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുളള ബാബാ രാംദേവിന്റെ പതഞ്ജലി ഫാക്‌ടറി എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
You must be logged in to post a comment Login