കൊല്ലം: വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ പെട്രോൾ പമ്ബിലേക്ക്പ്രഭാതകൃത്യത്തിനായി പോയ ഓട്ടോക്കാരന് ലോക്ഡൗൺ ലംഘനത്തിൻറെ പേരിൽ പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ദുരനുഭവം ഉണ്ടായത്.
ഈ മാസം രണ്ടാം തീയതി പുലർച്ചെ ആറരയോടെ സമീപത്തെ പെട്രോൾ പമ്ബിലേക്ക് പ്രഭാതകൃത്യത്തിനായി ഓട്ടോയിൽ ഇറങ്ങുകയായിരുന്നു. പക്ഷേ അതി കാലത്ത് ലോക്ഡൗൺ ലംഘനം പിടിക്കാനിറങ്ങിയ പാരിപ്പളളി പൊലീസിൻറെ മുന്നിൽ അകപ്പെട്ടു. സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണം പറഞ്ഞ് വണ്ടി പൊലീസ് കൊണ്ടുപോയി. രണ്ടായിരം രൂപ പിഴയും ചുമത്തി.
ലോക്ഡൗൺ കാലമായതിനാൽ പണിയില്ലെന്നും വീട്ടിൽ ശുചിമുറിയില്ലെന്നുമെല്ലാം കരഞ്ഞു പറഞ്ഞിട്ടും പിഴ തുകയിൽ ചില്ലിക്കാശു പോലും കുറയ്ക്കാൻ വണ്ടി കസ്റ്റഡിയിലെടുത്ത എസ്‌ഐ തയാറായില്ലെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു. കാശടയ്ക്കാത്തതിനാൽ രണ്ടു ദിവസമാണ് വണ്ടി സ്റ്റേഷനിലിട്ടത്. സത്യവാങ്മൂലം കൈയിൽ കരുതാത്തതിന് അഞ്ഞൂറ് പിഴയൊടുക്കിയാൽ മതിയെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ വാക്കു പോലും വണ്ടി കസ്റ്റഡിയിലെടുത്ത എസ്‌ഐയുടെ മനസ് അലിയിച്ചില്ലെന്നും ഈ സാധാരണക്കാരൻ പറയുന്നു.
You must be logged in to post a comment Login