ത്രിശൂർ : വടക്കാഞ്ചേരി മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വളവിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം. ക്വാറി ഉടമയുടെ സഹോദരൻ, വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൾ നൗഷാദ് മരിയ്ക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുൾ സലാമിന്റെ സഹോദരൻ അസീസ് ലൈസൻസിയായി നടത്തുന്ന കരിങ്കൽ ക്വാറിയാണിത്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇതിനോടു ചേർന്നുള്ള മീൻവളർത്തൽ കേന്ദ്രത്തിൽ മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുൾ നൗഷാദ് എന്നാണ് പറയുന്നത്.
ജൂൺ 21തിങ്കളാഴ്ച വൈകീട്ട് 7.45-നാണ് സ്ഫോടനമുണ്ടായത്. 15 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. സമീപത്തെ വീടുകളിലേക്കെല്ലാം ചീളുകൾ തെറിച്ചു. വീടുകളുടെ വാതിലും ജനലും താനേ തുറക്കുകയും അടയുകയും ചെയ്തു. സ്ഥിരമായി ഭൂചലനമുണ്ടാകുന്ന മേഖലയായതിനാൽ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി. സ്ഫോടനമുണ്ടായയിടത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കൂടുതൽ സ്ഫോടനമുണ്ടാകുമോയെന്ന സംശയത്തിൽ പ്രദേശത്തേക്ക് ആരെയും കടത്തിവിട്ടില്ല. സ്ഫോടനം മീൻപിടിത്തത്തിനിടെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്വാറിയിലെ കുളത്തിൽ മീൻപിടിക്കുന്നതിന് തോട്ട പൊട്ടിക്കാനായി വെടിമരുന്ന് അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് വെച്ചിരുന്നു. അതാണ് ഉഗ്രസ്ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു.
അതേസമയം മുള്ളുർക്കരയിൽ ക്വറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഉടമയും സിപിഎം നേതാവുമായ അബ്‌ദുൾ സലാമിനെതിരെ കൊലകുറ്റത്തിനു കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. അധികാരത്തിന്റെ തണലിൽ മരണ കച്ചവടം നടത്തുകയാണ് സിപിഎം നേതാവ് ചെയ്തിരുന്നത്. ലോക് ഡൗൺ കാലത്ത് പോലും ഇത് പ്രവർത്തിച്ചിരുന്നു. ഇത് കണ്ടില്ലെന്നു പോലീസ് നടിക്കുകയായിരുന്നുവെന്നു നാഗേഷ് പറഞ്ഞു.
You must be logged in to post a comment Login