കുമരകം: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കൾ അപഹരിച്ച കേസ് ഒത്തുതീർപ്പിലേക്ക്. സഹോദരി പണം തിരികെ നൽകിയതോടെയാണ് രാജപ്പൻ നൽകിയ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.
ദിവസങ്ങൾക്കു മുമ്പാണ് തൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും താനറിയാതെ സഹോദരി വിലാസിനി അഞ്ചു ലക്ഷം രൂപ പിൻവലിച്ചെന്നുള്ള പരാതി ജില്ലാ പോലീസ് ചീഫിനു രാജപ്പൻ നൽകിയത്. തുടർന്നു വിലാസിനിയ്ക്കെതിരെ അന്വേഷണം നടത്തിയെന്നും വിലാസിനി ഒളിവിൽ പോയെന്നുമാണ് പോലീസ് അറിയിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പിൻവലിച്ച തുക ബാങ്കിൽ തിരികെ അടച്ചാണ് വിലാസിനി ഒത്തുതീർപ്പിനു മുതിർന്നിരിക്കുന്നത്. മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെ തേടി നിരവധി സുമനുകളാണ് സഹായവുമായെത്തിയത്. സഹായം ലഭിച്ച പണം തൻറെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലാണ് രാജപ്പൻ നിക്ഷേപിച്ചിരുന്നത്.
19 ലക്ഷം രൂപ തൻറെ അക്കൗണ്ടിലുള്ളതായി കണക്കുകൂട്ടിയിരുന്ന രാജപ്പൻ കഴിഞ്ഞ ദിവസം ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അഞ്ചു ലക്ഷം രൂപയുടെ കുറവുള്ളതായി അറിയുന്നത്. തുടർന്നാണ് സഹോദരി വിലാസിനിയ്ക്കെതിരെ കുമരകം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
ഉന്നത പോലീസ് ഇടപെടൽ വന്നതോടെ പണം തിരികെ നിക്ഷേപിച്ചു കേസിൽ നിന്നും രക്ഷപെടാനാണ് ഇപ്പോൾ വിലാസിനി ശ്രമിക്കുന്നത്. പണം തിരികെ ലഭിച്ചതുകൊണ്ട് സഹോദരിക്കെതിരെ മറ്റു നിയമ നടപടികൾ വേണ്ടന്നും കേസ് അവസാനിപ്പിക്കുകയാണെന്നും രാജപ്പൻ പറഞ്ഞു. എന്നാൽ രാജപ്പനും സഹോദരിയും തമ്മിലുള്ള ഒത്തു തീർപ്പു സംബന്ധിച്ച വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്ന് കുമരകം പോലീസ് അറിയിച്ചു.
You must be logged in to post a comment Login