കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിന് പങ്കുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന സ്വർണക്കടത്ത് കേസുകളിൽ അർജുൻ ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂർ എയർപോർട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം കൂത്തുപറമ്പിൽ ക്വറന്റീനിൽ ഇരുന്ന യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലും കണ്ണൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച സംഭവങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം.
കണ്ണൂർ സ്വദേശിയായ അർജുൻ നേരത്തെയും സമാന കേസുകളിൽ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. സ്വർണക്കടത്തിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഇത്തരം കേസുകളിൽ പരാതിക്കാർ ഇല്ല എന്നതാണ് അന്വേഷണ സംഘങ്ങളെ വലയ്ക്കുന്നത്. കരിപ്പൂർ കേസിൽ പേര് ഉയർന്നതിന് പിന്നാലെ അർജുൻ ആയങ്കി ഒളിവിലാണ്. അർജുൻ ഉപയോഗിച്ച കാറും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
You must be logged in to post a comment Login