തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലക്കം കയ്യേറ്റം തടയാൻ കർശന നടപടി ഉണ്ടാകും.
പരസ്യക്കമ്പനിക്കാരുടെ കയ്യേറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ മുഖം നോക്കില്ല. തലസ്ഥാന നഗരത്തിൽ വെള്ളക്കെട്ടുള്ള മേഖലകളിൽ മന്ത്രിമാർ സന്ദർശനം നടത്തി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ആമയിഴഞ്ചൻ തോട് നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രാരംഭ പ്രവർത്തനത്തിനായി 45 ലക്ഷം രൂപ നൽകും. പണികൾ ഒരു മാസത്തിന് ഉള്ളിൽ തുടങ്ങും. നഗരത്തിലെ വിവിധ തോടുകളുടെ നവീകരണത്തിനായി 4 കോടി 15 ലക്ഷം രൂപയും അനുവദിക്കുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.
You must be logged in to post a comment Login