കണ്ണൂർ: കടത്ത് സ്വർണം പിടിച്ചുപറിക്കുന്നതിൽ ടി പി കേസ് പ്രതികളുമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. സ്വർണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സാപ്പ് ഓഡിയോ ആണ് പുറത്തുവന്നത്. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്‌ദരേഖയിൽ പറയുന്നത്.
സ്വർണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വർണം എന്തുചെയ്യണം, ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരുഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നവർക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാർട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.
ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണത്തിൻറെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ജയിലിൽ നിന്നാണ് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വർണത്തിൻറെ ഉടമ പിന്മാറും. പാർട്ടിയുടെ പിൻബലമുണ്ടെന്ന് വരുത്തിത്തീർത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.
You must be logged in to post a comment Login