കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. കേസിൽ ആറാം പ്രതിയാണ്.
ഭർത്താവ് ഉൾപ്പടെ കേസിൽ പ്രതികളായ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിൻറെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു.
ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിൻറെ പിതാവിനും മർദ്ദനമേറ്റിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻറെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിൻറെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
You must be logged in to post a comment Login