മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമിയുടെ ചികിത്സ ജൂലൈ 6 വരെ നീട്ടി. ബോംബെ ഹൈകോടതിയാണ് ഉത്തരവിറക്കിയത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് 84കാരനായ അദ്ദേഹം. പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ കോടതി ഉത്തരവ് അനുസരിച്ച് മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ജൂലൈ അഞ്ചുവരെയായിരുന്നു ചികിത്സ അനുവദിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ജൂലൈ 6 വരെ ആശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എൽഗാർ പരിഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മാവോവാദികളാണെന്നാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി, സുധീർ ധാവ്‌ല, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, ഷോമ സെൻ, റോണ വിൽസൺ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുൺ ഫെരേര, വെർണൻ ഗോൽസാൽവസ്, സുരേന്ദ്ര ഗാഡ്‌ലിങ് അടക്കമുള്ള സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
You must be logged in to post a comment Login