മുംബൈ: ഇഡി അന്വേഷണത്തോട് സഹകരിക്കാതെ മഹാരാഷ്ട്രാ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. മദ്യശാലകളിൽനിന്നും പബ്ബുകളിൽനിന്നും കോടിക്കണക്കിന് രൂപ പണപ്പിരിവ് നടത്തിയ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതെ മുങ്ങിയ മന്ത്രി ഡെൽഹിയിലെ ഒളിത്താവളത്തിലെന്നാണ് ഒടുവിലെ സൂചന. ഇതിനിടെ അനിൽ ദേശ്മുഖിന്റെ മകനെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസിൽ അനിൽ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളിൽ നിന്ന് വാങ്ങിയ 4 കോടി ഷെൽ കമ്പനികളിലൂടെ അനിൽ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകൾ ലഭിച്ചു. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകൾ ദുരൂഹമായും തുടരുന്നു. ഇതിനെല്ലാം സഹായിച്ച മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും ഓഫീസ് അസിസ്റ്റന്റിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ട് തവണയും ചോദ്യം ചെയ്യലിന് മുങ്ങിയ മന്ത്രിയെ തേടി ഇഡി ഉദ്യോഗസ്ഥർ മുംബൈയിലെ വസതികളിൽ കഴിഞ്ഞ ദിവസവും പോയെങ്കിലും മന്ത്രി മുങ്ങിയെന്നാണ് മനസിലായത്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. ഡെൽഹിയിൽ ഒളിവിൽ നിന്ന് നിയമസഹായം തേടുകയാണെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ചോദ്യം ചെയലിന് ഹാജാരാകാനാണ് ഒടുവിലെ നോട്ടീസ്. അനിൽ ദേശ്മുഖിന്റെ മകൻ ഹൃശികേശിനോട് ബുധനാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് അറസ്റ്റിനും സാധ്യതയുണ്ട്. അതേസമയം തനിക്കെതിരെ ഇതേ കേസിലുള്ള സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള അനിൽ ദേശ്മുഖിന്റെ ഹർജി ബോബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മന്ത്രിയായിരിക്കേ കേസെടുക്കും മുൻപ് സർക്കാരിന്റെ അനുവാദം തേടിയില്ലെന്നാണ് വാദം.
You must be logged in to post a comment Login