ന്യൂഡെൽഹി: കൊറോണ രണ്ടാം തരംഗം അതിജീവിക്കുന്ന വിഷയത്തിൽ രാജ്യത്ത് കേരളം ഏറ്റവും മന്ദഗതിയിലെന്ന് റിപ്പോർട്ട്. എസ്.ബി.ഐ റിസർച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. കേരളത്തെ പോലെ മഹാരാഷ്ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നതിൽ ഇഴഞ്ഞു നീങ്ങുകയാണ്.
കഴിഞ്ഞ ആഴ്ചയിൽ പുതുതായി സ്ഥിരീകരിക്കപ്പെട്ട കൊറോണ കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 11 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ അത് ഏഴ് ശതമാനം വർധിച്ചെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ നാല് ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. മാത്രമല്ല, പുതിയ കേസുകളിൽ 48 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലുമായി പുതുതായി ഒന്നര ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്.
അതേസമയം, കൊറോണ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും രാജ്യം ഏറെ ഭയപ്പെടുന്ന കൊറോണ മൂന്നാം തരംഗം ആഗസ്റ്റ് പകുതിയോടെ ഇന്ത്യയെ ബാധിക്കുമെന്നും സെപ്റ്റംബറിൽ കേസുകൾ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .
മൂന്നാം തരംഗത്തിലെ ഉയർന്ന കേസുകളുടെ ശരാശരി രണ്ടാം തരംഗത്തിലേതിനേക്കാൾ 1.7 ഇരട്ടിയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷൻ മാത്രമാണ് ഏക രക്ഷയെന്നാണ് എസ്.ബി.ഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോർട്ടിൽ പറയുന്നു. മെയ് രണ്ടാം വാരത്തിൽ രാജ്യത്തെ കൊറോണ രണ്ടാം തരംഗത്തിൻറെ കേസുകൾ ഉയർന്നേക്കാമെന്ന് എസ്.ബി.ഐ റിസർച്ച് കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യയിൽ ജനസംഖ്യയുടെ 4.6 ശതമാനം പേർക്ക് മാത്രമേ വാക്സിനേറ്റ് ചെയ്തിട്ടുള്ളു .
20.8 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. യു.കെ (48.7 ശതമാനം), യു.എസ് (47.1 ശതമാനം), ഇസ്രായേൽ (59.8 ശതമാനം), സ്‌പെയിൻ (38.5 ശതമാനം), ഫ്രാൻസ് (31.2 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ വാക്സിനേഷൻ സംബന്ധിച്ച കണക്ക്. രാജ്യത്തെ12 സംസ്ഥാനങ്ങളിൽ നിന്നായി ഡെൽറ്റ പ്ലസ് വകഭേദത്തിൻറെ 51 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
You must be logged in to post a comment Login