മുംബൈ: ഇന്ത്യൻ സിനിമാ വേദിയിലെ സൂപ്പർതാരമായിരുന്ന ദിലീപ് കുമാർ അന്തരിച്ചു.98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് മുംബൈയിലെ ഹിന്ദുജാ ആശുപ്ത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജൂൺ 30നാണ് ഹിന്ദുജാ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബോളിവുഡ് നടിയായിരുന്ന സൈറാ ബാനുവാണ് ഭാര്യ.
1922ൽ പാകിസ്താനിലെ പെഷാവാറിലാണ് ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ ആറുപതിറ്റാണ്ട് സിനിമാ ലോകത്തെ സൂപ്പർതാരമായി വിരാജിച്ചു. രാജ്യം പദ്മഭൂഷണും സിനിമാ ലോകം ദാദാ സാഹേബ് ഫാൽകേ അവാർഡും നൽകി ആദരിച്ചു. രാജ്യസഭാ അംഗമായിരുന്നു.
ദേവദാസ്, മുഗൾ ഈ ആസം, ക്രാന്തി, ഗംഗാജമുനാ തുടങ്ങിയ ബോളിവുഡിലെ എക്കാലത്തേയും ഹിറ്റുകളിലെ നായകനായി ദിലീപ് കുമാർ തിളങ്ങി. രാജ്കുമാർ, ദേവാനന്ദ്, ദിലീപ്കുമാർ എന്നിവരെ ത്രിമൂർത്തികളായാണ് ഒരു കാലഘട്ടത്തിൽ ബോളിവുഡ് വിശേഷിപ്പിച്ചത്.
1940 കളിൽ ഇന്ത്യൻ സിനിമയിലെത്തിയ ദിലീപ് കുമാർ സ്വാഭാവിക അഭിനയത്തിന് മിഴിവ് പകർന്ന നടനായിരുന്നു. വിഷാദ നായകനെന്ന വിശേഷണമാണ് ദിലീപിന് സിനിമാ ലോകം ചാർത്തിക്കൊടുത്തത്. അതേ സമയം ശക്തമായ സംഭാഷങ്ങൾകൊണ്ടും ദിലീപ് കുമാർ അഭിനയരംഗത്ത് മാതൃകയായി. ഖില എന്ന സിനിമ അവസാന ചിത്രമായിരുന്നു.
You must be logged in to post a comment Login