കൊൽക്കത്ത: ജഡ്ജിയെ അധിക്ഷേപിച്ചതിനെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൽക്കട്ട ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. നന്ദിഗ്രാം സീറ്റിൽ മമതക്കെതിരെ മത്സരിച്ച് വിജയിച്ച സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മമത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ജസ്റ്റിസ് ചന്ദക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് മമതയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ജുഡിഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ മമതക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുകയാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രശ്നക്കാരുടെ കേസുകളിൽ ഇടപെടാൻ താൽപര്യമില്ലെന്നും കേസ് കേൾക്കുന്നതിൽ നിന്നും പിന്മാറുകയാണെന്നും ജസ്റ്റിസ് ചന്ദ അറിയിച്ചു.
You must be logged in to post a comment Login