തിരുവനന്തപുരം: ശ്രീക്കുട്ടിയുടെ മരണത്തിൽ നിന്ന് കരകയറാനാവാതെ കോട്ടൂർ ആന പുനഃരധിവാസ കേന്ദ്രം. വൈറസ് ബാധ മൂലം സ്ഥിതി രൂക്ഷമാകുന്നുവെന്ന് വിദഗ്ധർ അറിയിച്ചു. കുട്ടിയാനകളിൽ വൈറസ് ബാധിച്ചാൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് രക്ഷപ്പെടാൻ സാധ്യതയുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നാണ് സൂചനകൾ.
ഒരാഴ്ച മുൻപാണ് ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞത്. ശ്രീക്കുട്ടി ചരിഞ്ഞപ്പോൾ മറ്റ് ആനകളെയും പരിശോധിച്ചിരുന്നു. നാല് ആനകൾ പോസിറ്റീവായി. ഇക്കൂട്ടത്തിൽ അർജുൻ 24 മണിക്കൂർ മുൻപ് പരിശോധിച്ചപ്പോൾ നെഗറ്റീവായതാണ്. എന്നിട്ടും ആന ചരിഞ്ഞതാണ് വനം വകുപ്പിനെ ആശങ്കയാക്കുന്നത്.
ഹെർപ്പിസ് എന്ന വൈറസിന് സമാനമായ വൈറസാണ് കുട്ടിയാനകളെ ബാധിച്ചത്. ഇത് മനുഷ്യനിൽ ചിക്കൻപോക്സ് ഉണ്ടാക്കുന്ന വൈറസിന് തുല്യമാണ്. ആനകളിൽ ആന്തരികാവയവങ്ങളിലെ രക്തസ്രാവത്തിന് ഈ വൈറസ് കാരണമാകും. മുതിർന്ന ആനകളെ വൈറസ് ബാധിച്ചാലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കില്ല. എന്നാൽ 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ ഒന്ന് മുതൽ രണ്ട് ദിവസത്തിനിടെ മരണം സംഭവിച്ചേക്കും.
കോട്ടൂരിൽ അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘം ആനപരിപാലന കേന്ദ്രത്തിൽ ഇരുപത്തിനാലുമണിക്കൂറും ചികിത്സ നൽകാനായി ഉണ്ട്. വൈറസ് സ്ഥിരീകരിച്ച മൂന്നു കുട്ടിയാനകളെ രക്ഷിക്കാനുള്ള ശ്രമാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് കുട്ടിയാനകളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. മറ്റ് ആനകളെ പ്രത്യേക സ്ഥലത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
You must be logged in to post a comment Login