മുംബൈ: നവജാതശിശുവിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കൾ ദക്ഷിണ നൽകാത്തതിൽ പ്രകോപിതരായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ട്രാൻസ് ജെൻഡർ യുവതിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ അംബേദ്കർ നഗറിലാണ് സംഭവം. സച്ചിൻ ചിറ്റോളെ എന്നയാളുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയിരുന്നു.
കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് രക്ഷിതാക്കളും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടില്ല. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയിൽ ഇവർ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ഹിന്ദു ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ലോക്ഡൌൺ ആയതിനാൽ ജോലിയില്ലെന്നും കയ്യിൽ പണമില്ലെന്നും എന്നാൽ സാരിയും തേങ്ങയും നൽകാമെന്നും സച്ചിൻ പറഞ്ഞു. ഇതോടെ ഇവർ പ്രകോപിതരാവുകയും വീട്ടുകാരുമായി വാക്കു തർക്കത്തിലേർപെട്ട് ശേഷം കന്നു മടങ്ങി.
സച്ചിൻറെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ സോനു കേലുവിനോട് സംഭവത്തേക്കുറിച്ച് വിവരിച്ചിരുന്നു. നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്യാൻ കന്നുവിനൊപ്പം സോനുവും ചേരുകയായിരുന്നു. വെള്ളിയാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ സച്ചിൻറെ വീട്ടിലെത്തി അകത്ത് കടന്ന് ഇവർ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ശനിയാഴ്ച കുഞ്ഞിനെ കാണാതെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കന്നുവുമായി നടന്ന വാക്കുതർക്കത്തേക്കുറിച്ചും സച്ചിൻ പൊലീസിനോട് വിശദമാക്കി. ഇതിന് പിന്നാലെ പൊലീസ് കന്നുവിനെ ചോദ്യം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിൻറെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
You must be logged in to post a comment Login