കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ 29 പ്രതികളേയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, വി ഡി സതീശൻ, എം എം ഹസൻ,പി ടി തോമസ് തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. കൊച്ചിയിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ ജനകീയ യാത്ര നടത്തിയത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ആയിരുന്നു നേതാക്കളുടെ യാത്ര. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെ മെട്രോ യാത്ര.
എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനം നടത്തിയും പാലാരിവട്ടെത്തെയും ആലുവയിലെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറാക്കി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തി വിടുന്ന ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് കാരണം തുറന്നിടേണ്ടിയും വന്നു. പ്രവർത്തകർ യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും മുദ്രാവാക്യം വിളിച്ചു.
ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലോ സ്റ്റേഷൻ പരിസരത്തോ പ്രകടനം നടത്തിയാൽ ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം.
You must be logged in to post a comment Login