എജിആര്‍ കണക്കാക്കിയതിലെ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിർത്തേണ്ടിവരുമെന്ന് മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ അറിയിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ കമ്പനിയുടെ 28 കോടിയോളം വരിക്കാരും 20,000 ത്തോളം നേരിട്ടോ അല്ലാതെയുള്ള തൊഴിലാളികളും പ്രതിസന്ധിയിലായേക്കാമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 25,000 കോടി രൂപ അധികമായി നല്‍കണമെന്നുള്ള കോടതി വിധിയാണ് വി യ്ക്ക് വലിയ തലവേദനയായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പൂട്ടിപ്പോയാല്‍ വിയ്ക്ക് പണം കടം നല്‍കിയിട്ടുള്ളവരും, കമ്പനിയെ ആശ്രയിച്ചു കഴിയുന്ന റീട്ടെയില്‍ ബിസിനസുകാരും പ്രതിസന്ധിലാകുമെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. കണക്കുകൂട്ടിയതിലെ തെറ്റുകൾ കാരണം തങ്ങള്‍ക്ക് 25,000 കോടി രൂപ അധികമായി നല്‍കേണ്ടിവരുന്നു എന്നാണ് കമ്പനി വാദിക്കുന്നത്. ഇതില്‍ 5,932 കോടി രൂപ മൂലധനവും പലിശയുമാണ്. പിന്നീടുള്ളത് പിഴയും പിഴ അടക്കാതിരുന്നതിനുള്ള പലിശയുമാണ്.
അതേസമയം, വിയ്ക്ക് ഇക്കാര്യത്തിൽ അധികം ഇളവ് ലഭിച്ചേക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വി യുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കുമാര്‍ മംഗളം ബിര്‍ല രാജിവച്ചതും കമ്പനിക്ക് വന്‍ തിരിച്ചടിയായി.
അതേസമയം, പ്രതിസന്ധി ഘട്ടത്തിലും നല്‍കിവരുന്ന പിന്തുണയ്ക്ക് ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വി യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രവീന്ദര്‍ ധക്കര്‍. വി ബ്രാന്‍ഡിന്റെ ആദ്യ വാര്‍ഷികം അടുത്തുവരുന്ന സന്ദര്‍ഭവുമാണിത്. തങ്ങള്‍ മികച്ച സേവനം നല്‍കുമെന്നും അദ്ദേഹം പറയുന്നു.
You must be logged in to post a comment Login