കാർ നിർമ്മാണം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിൽ നാളെയെന്ത് എന്നറിയാതെ ജീവിതം അനിശ്ചിതത്വത്തിലായ പ്രതീതിയിലായിരുന്നു 2600 ലേറെ വരുന്ന തൊഴിലാളികൾ. എന്നാൽ ഇവർക്കെല്ലാം ആശ്വാസ വാക്കുകളുമായി തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനവും പിന്നാലെയെത്തി.
ഫോർഡിന്റെ പ്ലാന്റ് മറ്റൊരു വാഹന നിർമ്മാണ ഭീമനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഫോർഡും, പ്ലാന്റ് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ ഏതെങ്കിലും തമ്മിൽ ഒരു ധാരണയിലെത്തിയാൽ നടപടിക്രമങ്ങൾ അനായാസം
പൂർത്തിയാക്കാനുള്ള എല്ലാ സഹകരണവും തങ്ങൾ ഉറപ്പാക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ മുരുഗാനന്ദം പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം തന്നെ ചെന്നൈയിലെ പ്ലാന്റ് പ്രവർത്തനം നിർത്താൻ ഫോർഡ് ആലോചിച്ചിരുന്നു. ഒല, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി പ്ലാന്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു. ഇതേ കമ്പനികളോട് തന്നെയാണോ ഇപ്പോഴും ഫോർഡ് ചർച്ച നടത്തുന്നത് എന്ന് വ്യക്തമല്ല. ഫോർഡ് ചില കമ്പനികളുമായി പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സജീവ ചർച്ചകൾ നടത്തി വരുന്നതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
You must be logged in to post a comment Login