ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ കാരവാനിന്റെ റജിസ്ട്രേഷൻ ആറുമാസത്തേയ്ക്ക് റദ്ദാക്കി മോട്ടർ വാഹന വകുപ്പ്. മോട്ടോര്‍വാഹന നിയമം ലംഘിച്ചതിനാണ് നടപടി. വ്ലോഗർമാരുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുന്നോടിയായി ആർസി ഉടമക്ക് നോട്ടിസ് നൽകിയിരുന്നു ഇതിൽ ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിൽ ആറുമാസത്തേയ്ക്കാണ് റജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത് അതിനുള്ളിൽ വാഹനത്തിലെ അനധികൃത മോഡിഫിക്കേഷനുകൾ മാറ്റി ആർസി ബുക്കിൽ രേഖപ്പെടുത്തിയതുപോലെ ഹാജറാക്കി പിഴ അടച്ചാൽ വാഹനം റജിസ്ട്രേഷൻ പുതുക്കി നൽകുമെന്നും അല്ലെങ്കില്‍ തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നുമാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
താക്കീത് എന്ന നിലയിലാണ് ഇപ്പോള്‍ താത്കാലികമായി രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ മോട്ടർവാഹന വകുപ്പ് നിയമം അനുശാസിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഒമ്പത് നിയമലംഘനങ്ങൾ
വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാഹനമായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർടി ഓഫിസിൽ ബഹളം വച്ചതിനെ തുടർന്ന് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിലെ നിയമലംഘനങ്ങൾ
ടാക്സ് അടയ്ക്കാത്തിന്റെ ബാക്കി തുക 6400
ഇവരുപയോഗിക്കുന്ന ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. ഇതേ തുടർന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ശനിയാഴ്ച വൈകുന്നേരം കിളിയന്തറയിലെ വീട്ടില്‍നിന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിത്. പിന്നാലെ വന്ന എബിനും ലിബിനും രേഖകള്‍ അടുത്തദിവസം കൊണ്ടുവരാമെന്നും തത്കാലം വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ടതിനാല്‍ രാത്രി വിട്ടുകൊടുത്തു. പിന്നീട് വാഹനം വീണ്ടും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നിയമ ലംഘനങ്ങൾ
നിയമപ്രകാരമാണ് കാരവാനാക്കി മാറ്റിയതെങ്കിലും പിന്നീട് വാഹനത്തിൽ പെർമിറ്റിന് വിരുദ്ധമായി മോഡിഫിക്കേനുകൾ നടത്തി മുന്നില്‍ മാത്രം കൂടുതലായി ഒന്‍പതു ലൈറ്റുകള്‍ പിടിപ്പിച്ചു. മോട്ടർവാഹന വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ പിന്നില്‍ സൈക്കിള്‍സ്റ്റാന്‍ഡുകളും ഏണിയും ഘടിപ്പിച്ചിരുന്നു. ആര്‍സി ബുക്കില്‍ വണ്ടിയുടെ നിറം വെള്ള നിറമുള്ള വണ്ടി അനുവാദമില്ലാതെ കറുത്ത നിറമാക്കി മാറ്റി. സുതാര്യമല്ലത്ത കൂളിങ് ഫിലിം ഒട്ടിക്കുകയും പിന്നിലെ ബ്രേക്ക് ലൈറ്റുകൾക്ക് മുന്നിൽ മറപിടിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ നിയമം നിഷ്കർഷിക്കുന്ന രീതിയിൽ വാഹനത്തിൽ നൽകിയിട്ടില്ല. റോഡ് സേഫ്റ്റി, ശബ്ദ–വായു മലിനീകരണ നിയമങ്ങൾ ലംഘിച്ചു. ഉദ്യഗസ്ഥൻ അവശ്യപ്പെട്ടിട്ടു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജറാക്കയില്ല. മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് ബോര്‍ഡും വെച്ചു. എല്ലാ കൂടി ചേര്‍ത്ത് 43,400 രൂപയാണ് പിഴയടയ്‌ക്കേണ്ടത്.
You must be logged in to post a comment Login