രാജ്യാന്തര വിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് മാമാങ്കമായ ബ്ലാക്ക് ഫ്രൈഡെ വിൽപനയ്ക്ക് ഇന്ത്യയിലെ ഉൽപന്നങ്ങളും ഒരുങ്ങി. വിവിധ രാജ്യങ്ങളിലെ ചെറുതും വലുതുമായ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ മികച്ച മുന്നേറ്റം നടത്താനുള്ള അവസരം കൂടിയാണിത്. ഈ അവസരം മുതലാക്കാൻ നിരവധി ഇന്ത്യൻ കമ്പനികളും രംഗത്തുണ്ട്. ആമസോണിന്റെ ഗ്ലോബൽ സെല്ലിങ് പ്രോഗ്രാമിന്റെ ഭാഗമായി 70,000 ഇന്ത്യൻ കയറ്റുമതിക്കാർ ദശലക്ഷക്കണക്കിന് ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപന്നങ്ങൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന അവധിക്കാലം മുന്നിൽകണ്ട് ആമസോണിന്റെ ആഗോള വെബ്‌സൈറ്റുകളിൽ നിരവധി പുതിയ ഉൽപന്നങ്ങൾ കയറ്റുമതിക്കാർ അവതരിപ്പിക്കുമെന്ന് ആമസോൺ ഇന്ത്യ അറിയിച്ചു.
ബ്ലാക്ക് ഫ്രൈഡെ, സൈബർ മൺഡെ വിൽപന നവംബർ 25ന് തുടങ്ങി 29 ന് അവസാനിക്കും. ആമസോണിന്റെ ആഗോള വെബ്‌സൈറ്റുകളിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ 52,000-ലധികം പുതിയ ഉൽപന്നങ്ങൾ വരാനിരിക്കുന്ന അവധിക്കാല സീസണിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള ആമസോൺ ഉപഭോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിൽ നിരവധി ഉൽപന്നങ്ങൾ കണ്ടെത്താനും വാങ്ങാനും കഴിയും. സ്മാർട് ഫോണുകൾ, സ്മാര്‍ട് ടിവി, വീട്, അടുക്കള, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഓഫിസ് ഉൽപന്നങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ഓഫർ വിലയ്ക്ക് വാങ്ങാം. ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ലക്ഷകണക്കിന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉൽപന്നങ്ങള്‍ ഇപ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗത്തായുള്ള പതിനഞ്ചോളം ആമസോണിന്റെ രാജ്യാന്തര വെബ്‌സൈറ്റുകളില്‍ വില്‍ക്കുന്നുണ്ട്.
ആമസോൺ വഴി ഇന്ത്യയിലെ ചെറുകിട വ്യാപാരികള്‍ വമ്പന്‍ നേട്ടമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള 70,000 കയറ്റുമതിക്കാരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ കമ്പനികൾ 300 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ആമസോൺ സംവിധാനം വഴി കയറ്റുമതി ചെയ്തത്. ബ്ലാക്ക് ഫ്രൈഡെ സമയത്തും ഈ തന്ത്രം പ്രയോഗിച്ച് വൻ നേട്ടമുണ്ടാക്കാമെന്നാണ് ഇന്ത്യൻ കമ്പനികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 200 രാജ്യങ്ങളിലായി 30 കോടി ഉപഭോക്താക്കളാണ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയത്.
You must be logged in to post a comment Login