കലാഷ്നികോവ് എന്നു കേട്ടിട്ടില്ലാത്തവരും ഈ റഷ്യൻ കമ്പനിയുടെ പ്രധാന ഉൽപന്നത്തെപ്പറ്റി കേട്ടിരിക്കും: എ കെ 47. മാരകമായ ആക്രമണശേഷിക്കു പേരെടുത്ത എ കെ 47 റൈഫിളുകളിലൂടെ ലോകമെങ്ങും കലാഷ്നികോവിന് ആരാധകവൃന്ദമുണ്ട്. എന്നാൽ കലാഷ്നികോവിന്റെ സാധ്യതകൾ യുദ്ധഭൂമിയിലും തീവ്രവാദി ആക്രമണങ്ങളിലും മാത്രമായി ഒതുങ്ങുന്നില്ല. വൈദ്യുത വാഹന(ഇ വി) നിർമാണ മേഖലയിലും റഷ്യൻ കമ്പനിക്കു കാര്യമായ താൽപര്യമുണ്ട്. വൈദ്യുത വാഹന ആശയമെന്ന നിലയിൽ 2018ൽ തന്നെ ഇലക്ട്രിക് സി വി – 1 കൺസപ്റ്റ് അവതരിപ്പിച്ച ചരിത്രമുണ്ട് കലാഷ്നിക്കോവിന്. നാലു വാതിലുള്ള വൈദ്യുത വാഹനമായ ‘ഇസ് യു വി – ഫോർ’ മാതൃക വൈകാതെ പുറത്തിറക്കുമെന്നും പിന്നീട് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ‘യു വി – ഫോറി’ന്റെ പകർപ്പവകാശത്തിനുള്ള അപേക്ഷകൾ കലാഷ്നികോവ് സമർപ്പിച്ചു കഴിഞ്ഞതയാണു റഷ്യയിൽ നിന്നുള്ള പുതിയ വാർത്ത.
വിവിധ രാജ്യങ്ങളിലായി, വാഹന വ്യവസായത്തിൽ മുൻപരിചയമില്ലാത്ത പല കമ്പനികളും ഈ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഗൂഗിളിനും ആപ്പിളിനും പുറമെ സ്മാർട് ഫോൺ നിർമാതാക്കളായ ഷഓമിയും വാർത്താവിനിമയ മേഖലയിൽ പ്രവർത്തിക്കുന്ന വാവെയ്‌യും മറ്റനേകം സ്റ്റാർട് അപ്പുകളും ഇ വി നിർമാണത്തിൽ തൽപരരാണ്. എന്നാൽ ആയുധ നിർമാണ മേഖലയിൽ നിന്ന് വൈദ്യുത വാഹന വ്യവസായത്തിലേക്കു കടക്കാൻ ധൈര്യം കാട്ടിയത് കലാഷ്നികോവ് മാത്രമാണ്.
You must be logged in to post a comment Login