തൃശൂരിൽ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽ റൺ തുടങ്ങി. ട്രയൽ റൺ വിജയമായാൽ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും.
രണ്ടാം തുരങ്കം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തിൽ രണ്ടു വരി ഗതാഗതം ഏർപ്പെടുത്തിയത്.
തുരങ്കത്തിൽ വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കുതിരാൻ തുരങ്ക നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി.