തുരുവനന്തപുരം നെടുമങ്ങാട്ട് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിന് നേരെ മർദ്ദനം. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനെയാണ് സാക്ഷിപറഞ്ഞതിന്റെ പേരിൽ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.
ആനാട് സ്വദേശി സൂനജിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ പ്രതികളെപ്പറ്റി പൊലീസിനു വിവരം നൽകിയതാണ് പ്രകോപനത്തിനു കാരണം. നെടുമങ്ങാട് സ്വദേശി ഹാജയും ഹാജയുടെ സഹോദരനും മറ്റൊരാളും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് അരുൺ പറഞ്ഞു. പൊലീസിനു വിവരം നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. സൂനജിനെ ആക്രമിച്ച കേസിൽ ഇവർ ഒളിവിലായിരുന്നു.
രണ്ട് വർഷത്തിനു മുൻപുണ്ടായ ഒരു വ്യക്തിവൈരാഗ്യം കാരണമാണ് സൂനജിനെ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷി ആയിരുന്ന നെടുമങ്ങാട് പൂക്കട നടത്തുന്ന അരുണിനെ പൊലീസ് വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. ഇതിനു പിന്നാലെ സംഘം അരുണിനെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കുത്തുകയുമായിരുന്നു. അരുണിനെ കുത്തിയ കേസിൽ പൊലീസ് കേസെടുത്തു.
You must be logged in to post a comment Login