അമ്പലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനി മൂലമാവും ചത്തതെന്നാണ് സംശയം. പുറക്കാട് അറുപതിൽചിറ ജോസഫ് ചെറിയാന്റെ രണ്ടരമാസം പ്രായമുള്ള താറാവിൻ കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്.
തിരുവല്ല പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിൾ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളർത്തിയിരുന്നത്.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിൻ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ താറാവുകൾ ചത്തുതുടങ്ങി. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നൽകിയെങ്കിലും ഫലിച്ചില്ല. രോഗം വരാത്തവയെ മാറ്റിപ്പാർപ്പിച്ചു. ഫലം വൈകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ് ലേഖ പറഞ്ഞു.
You must be logged in to post a comment Login