യുഎഇയിൽ പുതിയ സൈബർ ക്രൈം നിയമം നടപ്പിലാക്കുന്നു. ഇതുപ്രകാരം അനുമതിയില്ലാതെ പൊതുസ്ഥലത്ത് വച്ച് ഒരാളുടെ ഫോട്ടോ പകർത്തിയാൽ 500,000 ദിർഹം വരെ (ഏകദേശം 1.01 കോടി) പിഴ നൽകേണ്ടിവരുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അനുമതിയില്ലാതെ പരസ്യമായി ഒരാളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നത് യുഎഇയിൽ ഇപ്പോൾ ആറുമാസം തടവോ 150,000 മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിച്ചേക്കാവുന്ന കുറ്റമാണെന്ന് ഭേദഗതി ചെയ്ത യുഎഇ സൈബർ ക്രൈം നിയമത്തിൽ പറയുന്നു.
യുഎഇയിലെ പരിഷ്‌കരിച്ച സൈബർ കുറ്റകൃത്യ നിയമം വളർന്നുവരുന്ന ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ സംരക്ഷണം നൽകുമെന്നാണ് കരുതുന്നത്. 2022 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യം, സയൻസ് മേഖലകളിലെ ഡേറ്റാ സിസ്റ്റങ്ങൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾക്കും കടുത്ത ശിക്ഷ നൽകും. സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ തകർക്കാൻ ശ്രമിച്ചാൽ അഞ്ച് ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിച്ചേക്കും. രാജ്യത്തിന് പുറത്തുനിന്നാണ് ഹാക്കിങ് പോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിലും നടപടി സ്വീകരിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്.
നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡേറ്റാബേസുകളും സംരക്ഷിക്കൽ, കിംവദന്തികൾ, തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വാർത്തകൾ എന്നിവയുടെ വ്യാപനത്തെ ചെറുക്കുക എന്നിവയിലൂടെ നടക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കമ്മ്യൂണിറ്റി സംരക്ഷണം വർധിപ്പിക്കാനാണ് പുതിയ സൈബർ നിയമം ലക്ഷ്യമിടുന്നത്.
ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയുൾപ്പെടെ ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയയിട്ടുണ്ട്. പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് പൊതുസ്ഥലങ്ങളിൽ മറ്റുളളവരുടെ അനുമതയില്ലാതെ ഫോട്ടോ അകർത്തുന്നതാണ്. പൊതുസ്ഥലങ്ങളിൽ ചിത്രമെടുക്കുന്നത് നിഷിദ്ധമല്ല, എന്നാൽ ചിത്രമെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണം.
You must be logged in to post a comment Login