ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ കാറൻസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു തുടക്കമായി. റിക്രിയേഷനൽ വെഹിക്കിൾ(ആർ വി) എന്നു കമ്പനി വിശേഷിപ്പിക്കുന്ന കാറൻസിന്റെ ആദ്യ യൂണിറ്റ് ആന്ധ്രപ്രദേശിലെ അനന്തപൂരിലുള്ള ശാലയിൽ നിന്നു നിരത്തിലെത്തി. സെൽറ്റോസിനും സൊണെറ്റിനും കാർണിവലിനും ശേഷം കിയ ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമതു മോഡലാണു കാറൻസ്. മാത്രമല്ല നിർമിക്കുന്ന കാറൻസ് എൺപതോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും കിയയ്ക്കു പദ്ധതിയുണ്ട്.
പുതുതലമുറ ഉപയോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായതും മൂല്യവത്തായതുമായ വാഹനമാണു കാറൻസിലൂടെ കമ്പനി യാഥാർഥ്യമാക്കുന്നതെന്നു കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ തേ ജിൻ പാർക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആധുനിക കുടുംബങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാനുള്ള നിതാന്ത പരിശ്രമമാണു കാറൻസിൽ കിയ നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സെൽറ്റോസിനു സമാനമായ എൻജിൻ സാധ്യതകളോടെയാണു കാറൻസിന്റെ വരവ്. കാറൻസിനു കരുത്തേകാൻ പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബി എച്ച് പി കരുത്തും 144 എൻ എം ടോർക്കും), 1.4 ലീറ്റർ ടർബോ(140 ബി എച്ച് പി കരുത്തും 242 എൻ എം ടോർക്കും) എൻജിനുകളുണ്ടാവും. 1.5 ലീറ്റർ എൻജിനുകൾക്കു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും; ടർബോ പെട്രോളിനൊപ്പം ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സും ലഭിക്കും.
ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കാറൻസ് ഏഴു നിറങ്ങളിലാവും വിൽപനയ്ക്കെത്തുക. ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേഷ്യർ വൈറ്റ് പേൾ. പ്രീമിയം, പ്രെസ്റ്റീജ്, പ്രെസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ചു വകഭേദങ്ങളിൽ കാറൻസ് ലഭ്യമാവും. കടുവയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയോടെ എത്തുന്ന കാറൻസിന്റെ മുന്നിൽ ഡി ആർ എൽ സഹിതം എൽ ഇ ഡി ഹെഡ്ലാംപ്, 16 ഇഞ്ച് ഇരട്ട വർണ അലോയ് വീൽ, പിന്നിൽ എൽ ഇ ഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാമുണ്ട്. കൂടാതെ ബുട്ടിന്റെ നീളത്തോളം എൽ ഇ ഡി സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്.
You must be logged in to post a comment Login