ആറ്റിങ്ങൽ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ്. ബസ് ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളും ഇവിടെ തുടരുകയാണ്. ഉത്രാടദിവസം രാത്രിയിൽ ബസിൽ കയറുന്നതിനിടെ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
മടവൂർ തുമ്പോട് സീമന്തപുരം കൊപ്പത്തിൽവീട്ടിൽ ഭാസ്കരക്കുറുപ്പ് (55) ആണ് മരിച്ചത്. ഏഴിന് രാത്രി ഏഴരയോടെ വർക്കലയിലേക്ക് പോകുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിവീണു. ഭാസ്കരക്കുറുപ്പിന്റെ കാലിലൂടെ ബസ് കയറി. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. എട്ടിന് വൈകീട്ട് മരിച്ചു. അപകടത്തിൽപ്പെട്ടതാരാണെന്ന് തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ബസ് സ്റ്റാൻഡിൽ ഉണ്ടായിട്ടും പരിഹാരനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
നഗരഹൃദയത്തിലാണ് ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകൾക്കു മാത്രമായുള്ള സ്റ്റാൻഡാണിത്. നവീകരണവും സ്റ്റാൻഡ് മാറ്റലും പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. നഗരസഭയ്ക്ക് കാര്യമായ വരുമാനം നേടിക്കൊടുക്കുന്ന ഇടമായിരുന്നിട്ടും ആവശ്യമായ കരുതൽ സ്റ്റാൻഡിന് ലഭിക്കുന്നില്ലെന്ന് വർഷങ്ങളായി പരാതിയുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ സ്റ്റാൻഡ് നവീകരിച്ചാൽ വർഷാവർഷം കോടികൾ വരുമാനമുണ്ടാക്കാവുന്ന ഇടമായി ഇത് മാറുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
You must be logged in to post a comment Login