ഇലന്തൂർ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.സംസ്കാരം തമിഴ്നാട്ടിലെ ധർമ്മപുരിയിൽ നടക്കും.ഡിഎൻഎ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. പത്മയുടെ മക്കളായ സേട്ട് , ശെൽവരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് കൈമാറുക.ഇലന്തൂരിൽ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള ബന്ധുക്കള്‍ കൊലപാതകമറിഞ്ഞതിന് പിന്നാലെ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടു കിട്ടാൻ വൈകുന്നതിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിരുന്നു.
കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കുകയും നവംബര്‍ 19 വരെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.