വർക്കലയിൽ പതിനേഴു വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. സംഗീതയെ അർധ രാത്രി 1.30ന് വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മൊബൈലും കാണാനില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗോപുവും സംഗീതയും അടുപ്പത്തിലായിരുന്നു. ഇതിനിടയ്ക്ക് പ്രതിയായ ഗോപു അഖിൽ എന്ന പേരിൽ പെൺകുട്ടിയുമായി മറ്റൊരു നമ്പറിൽ ചാറ്റ് തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി സംഗീതയെ അഖിലെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീത അഖിലിന്‍റെ മെസേജ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.
ഹെൽമെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി. രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.