കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം അഭിഭാഷകരെ കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും.
39 സാക്ഷികളിൽ 27 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇതിൽ മഞ്ജു വാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ തുടങ്ങിയവരെയാണ് കേസിന്‍റെ ആദ്യ ഘട്ടത്തിൽ വിസ്തരിച്ചത്. ബാലചന്ദ്രകുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി സായി ശങ്കർ ആവർത്തിച്ചതായാണ് സൂചന.