പത്തനംതിട്ട: പലിശ സഹിതം എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്ന പരാതിയുമായി പത്തനംതിട്ട കൂടൽ ഹൗസിങ് സൊസൈറ്റിയിലെ ഇടപാടുകാർ. 11 ഓളം പേർ അഞ്ച് മുതൽ ഒമ്പത് വർഷമായി സൊസൈറ്റിയിൽ കയറിയിറങ്ങുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ അപാകതയാണിതെന്നും വേഗത്തിൽ നടപടിയുണ്ടാകുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ വിശദീകരണം.
ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം. വായ്പ എടുക്കാനെത്തിയവരുടെ ആധാരങ്ങൾ ഈട് വെച്ച് സൊസൈറ്റി ഹൗസിങ് ഫെഡറേഷനിൽ നിന്ന് വായ്പയെടുക്കുകയും ഈ തുക തിരിച്ചടക്കാതിരിക്കുകയുമായിരുന്നു. കൂടൽ സൊസൈറ്റിയുടെ മുൻ ഭരണസമിതി ഹൗസിങ് ഫെഡറേഷൻ ഇടപാടുകാരുടെ പണം നൽകാതെ സൊസൈറ്റിയുടെ ദൈനംദിന ആവശ്യങ്ങൾ വിനിയോഗിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഹൗസിംഗ് ഫെഡറേഷന് നൽകാനുള്ള പണം സൊസൈറ്റി നൽകിയാൽ മാത്രമേ യഥാർത്ഥ ഉടമകൾക്ക് അവരുടെ ആധാരം തിരികെ ലഭിക്കൂ.
ആധാരം പണയപ്പെടുത്തി വീട് വയ്ക്കാൻ വായ്പയെടുത്തവരാണ് ദുരിതത്തിലായത്. ഇടപാട് പൂർത്തിയായപ്പോൾ മുതലും പലിശയും സഹിതം വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം ഇവർ തിരിച്ചടച്ചു. എന്നിട്ടും ബാധ്യത വർഷങ്ങൾക്കുശേഷവും തുടരുന്നു. കലഞ്ഞൂർ സ്വദേശിയായ രാമചന്ദ്രൻ നായർ 2003ൽ 10 സെന്‍റ് ഭൂമി പണയപ്പെടുത്തി 75,000 രൂപ വായ്പ എടുത്തിരുന്നു. 2016ലാണ് വായ്പ തിരിച്ചടച്ചത്. അന്നുമുതൽ ആധാരം ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ഇതുവരെ അത് ഫലിച്ചില്ല. ഇതിനിടെ കരൾ രോഗത്തെ തുടർന്ന് രാമചന്ദ്രൻ നായർ മരിച്ചു. രാമചന്ദ്രൻ നായരുടെ ഭാര്യ സ്മിത ഇപ്പോഴും ആധാരം ലഭിക്കാനുള്ള വഴികൾ തേടുകയാണ്. രാമചന്ദ്രൻ ഉൾപ്പെടെ നാല് പേരാണ് കോടതിയെ സമീപിച്ചത്. മന്ത്രിമാർക്കും പരാതി നൽകി. എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.