നെടുങ്കണ്ടം: പീഡനക്കേസിലെ ഇരയുടെ വിവരങ്ങൾ ചോർത്തി ഇടുക്കി നെടുങ്കണ്ടം പോലീസ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പിതാവിന്‍റെ ചിത്രമാണ് ചോർന്നത്. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം ചോർന്നത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനിടെ ഇയാൾ പോലീസിൻ്റെ കൈയ്യിൽനിന്നും നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ ഫോട്ടോ പൊലീസ് നേരത്തെ ചോർത്തിയതായി ഇന്‍റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് സമർപ്പിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് അകമ്പടിയോടെ പോയ രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഷാനു എം വാഹിദ്, കെ ബി ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്.എച്ച്.ഒയ്ക്കെതിരെയും നടപടിയുണ്ടായേക്കും. പോലീസുകാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെയും ഇന്‍റലിജൻസിന്‍റെയും റിപ്പോർട്ട്.