മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയെ രാജിവെപ്പിച്ചതിൽ വൻ പ്രതിഷേധം. സി.ഐ.സിയിലെ വാഫി, വഫിയ്യ എന്നീ വിദ്യാർത്ഥി യൂണിയനുകൾ പിരിച്ചുവിട്ടു. ഹക്കീം ഫൈസിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കത്ത് നൽകി.
സാദിഖലി തങ്ങൾ ആദൃശ്ശേരിക്കൊപ്പം വേദി പങ്കിട്ടതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹക്കീം ഫൈസി രാജിവെച്ചത്. ചൊവ്വാഴ്ച രാത്രി സി.ഐ.സി പ്രസിഡന്‍റ് കൂടിയായ സാദിഖലി തങ്ങൾ ഹക്കീം ഫൈസി ആദൃശ്ശേരിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ കോഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ കൂട്ട രാജിയാണ് അരങ്ങേറിയത്. വകുപ്പ് മേധാവികൾ ഉൾപ്പെടെ 118 പേരാണ് പ്രതിഷേധ സൂചകമായി രാജിവെച്ചത്. സമസ്തയിലെ ഒരു വിഭാഗം വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. വേദി വിലക്കേർപ്പെടുത്തിയത് കാലത്തിന് യോജിക്കാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.