കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് സന്ദർശിച്ചത് 5.15 ലക്ഷത്തിലധികം പേർ. ഈ മാസം 22 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊച്ചി ബിനാലെയിലെ സന്ദർശകരുടെ എണ്ണം റെക്കോർഡ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ കഴിഞ്ഞ തവണത്തെ ബിനാലെ കാണാനെത്തിയത് ആറ് ലക്ഷം പേരാണ്.
ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ 10ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരൻമാർക്ക് 100 രൂപയും വിദ്യാർത്ഥികൾക്ക് 50 രൂപയുമാണ്.
ബിനാലെ വേദികളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ, ശിൽപ്പശാലകൾ എന്നിവ ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാർ, കലാകാരൻമാർ, മന്ത്രിമാർ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ ബിനാലെ കാണാനെത്തുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാണികളും ബിനാലെ കാണാനെത്തുന്നുണ്ട്. കൊച്ചി ബിനാലെ കാണാൻ മാത്രം ഈ സമയത്ത് ഇന്ത്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കുറവല്ല.