കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള നീക്കത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ബുധനാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ നിർദ്ദേശിച്ചു. ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന്‍റെ ആദ്യ ഗഡു എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപും ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷവും നൽകുമെന്ന് സി.എം.ഡിയുടെ സർക്കുലറിൽ പറയുന്നു. മുഴുവൻ ശമ്പളവും ഒരുമിച്ച് ലഭിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ സഹായം ലഭിച്ച ശേഷം ശമ്പളം മതിയെന്ന സമ്മതപത്രം നൽകണമെന്നും സർക്കുലറിൽ പറയുന്നു.