കോഴിക്കോട്: കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ സമ്മതിക്കുന്ന ദൃശ്യങ്ങൾ സജ്നയുടെ കുടുംബം പുറത്തുവിട്ടു. ചികിത്സാ പിഴവുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് മാനേജ്മെന്‍റ് നടത്തിയ ചർച്ചയിലാണ് ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്ന് ഡോക്ടർ പറഞ്ഞത്. അതേസമയം, മെഡിക്കൽ കോളേജിൽ നടത്തിയ തുടർപരിശോധനയിൽ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടതെന്ന് വ്യക്തമായതായി സജ്നയുടെ മകൾ പറഞ്ഞു.
കാല് മാറി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്ന പരാതി ഉയർന്ന ദിവസം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്. നാഷണൽ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മേധാവി കൂടിയായ
പി ബെഹിർഷാൻ തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നതായി ദൃശ്യത്തിൽ കാണാമെന്നും ബന്ധുക്കൾ പറയുന്നു.
“വാസ്തവത്തിൽ, ഞാൻ ഇടത് കാലിലെ ശസ്ത്രക്രിയക്കാണ് തയ്യാറെടുത്തത്. നിങ്ങൾ പറയുന്നതെല്ലാം ശരിതന്നെ,
എനിക്ക് മറ്റൊന്നും പറയാനില്ല,” ഡോ.ബെഹിർഷാൻ വീഡിയോയിൽ പറയുന്നു. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.