തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അർഹതപ്പെട്ട വ്യക്തിക്ക് വേണ്ടിയാണ് ശുപാർശ നൽകിയത്. രണ്ട് വൃക്കകളും തകരാറിലായതും രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ വ്യക്തിക്ക് വേണ്ടിയായിരുന്നു ശുപാർശ ചെയ്തത്. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തേണ്ടത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം.എൽ.എമാരുടെ ശുപാർശയെ കുറിച്ചുള്ള എം വി ഗോവിന്ദന്‍റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രേഖകൾ പരിശോധിച്ച ശേഷം എം.എൽ.എ എന്ന നിലയിലാണ് ഒപ്പിട്ടത്. ഇക്കാര്യം പരിശോധിക്കേണ്ടത് സർക്കാരാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് പോകുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കണം ധനസഹായം നൽകേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.